Skip to main content

ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 1

അമ്മാ! ഒരു കഥ പറഞ്ഞു തരോ?

കഥയോ? എന്താ മോനൂന് ഉറക്കം വരണില്യേ?

കേട്ടാൽ ഉറക്കം വരണ കഥയല്ല അമ്മ. നല്ല കഥ വേണം.

എന്നാ ഞാൻ ഒരു കഥ സൊല്ലട്ടുമാ?

എന്ത് കഥയാ അച്ഛാ?

വിക്രത്തിന്റെയും വേദയുടെയും കഥ.

ആ നന്നാവും. കണ്ട തമിഴ് പടത്തിലെ ഗുണ്ടാ കഥയല്ലേ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റീത്. കഥയൊക്കെ ഞാൻ പറഞ്ഞു കൊടുക്കാം. മോന് ഞാൻ പുരാണ കഥ പറഞ്ഞു തരാം.

അമ്മൂമ്മ പറയണ പോലത്തെ കഥയാണോ? ശ്രീകൃഷ്ണന്റെ?

ആ അതുപോലത്തെ. ഇന്ന് ശ്രീരാമന്റെ കഥ പറയാം.

ആരാ അമ്മെ ശ്രീരാമൻ?

വിഷ്ണു ഭഗവാന്റെ അവതാരം ആണ് മോനെ.

അമ്മൂമ്മ പറഞ്ഞത് കൃഷ്ണൻ ആണ് വിഷ്ണുവിന്റെ അവതാരം ന്നാണല്ലോ.

വിഷ്ണു ഭഗവാന് കുറെ അവതാരങ്ങൾ ഉണ്ട് മോനെ. ലോകത്ത് അനീതി കൂടുമ്പോൾ നീതി പുനഃസ്ഥാപിക്കാൻ ഭഗവാൻ അവതരിക്കും.

ആഹാ. ജീസസ് വിഷ്ണുവിന്റെ അവതാരം ആണോ അമ്മെ?

ഏഹ്! അല്ലടാ. യേശു വേറേ ഒരു ദൈവമാ.

വേറെ ദൈവോ? അപ്പൊ എത്ര ദൈവങ്ങളുണ്ട്?

കുറെ ഉണ്ട്.

അതെന്തിനാ കുറെ ദൈവങ്ങൾ?

നിനക്ക് കഥ കേൾക്കണോ?

ഉം.

എന്നാ മിണ്ടാണ്ടിരുന്ന് കേൾക്ക്. കഥയിൽ ചോദ്യമില്ല.

അങ്ങനെ അവൻ മിണ്ടാതെ ഇരുന്ന് കഥ മുഴുവൻ കേട്ടു. അയോദ്ധ്യ ദേശത്തെ പറ്റിയും, അവിടുത്തെ രാജാവായ ദശരഥനെ പറ്റിയും, അദ്ദേഹത്തിന് നീണ്ട കാലം കാത്തിരുന്നിട്ടും മക്കൾ ഉണ്ടാകാതിരുന്നപ്പോൾ വസിഷ്ഠ മഹർഷി നടത്തിയ യാഗത്തിന്റെ ഒടുവിൽ റാണിമാർക്ക് നൽകിയ പായസം കഴിച്ചതിനു ശേഷം രാജാകുമാരന്മാർ പിറന്നതും, സീതാസ്വയംവരവും, രാമ ലക്ഷ്മണൻമാരുടെ വനവാസവും, അസുര രാജാവായ രാവണൻ പുഷ്പക വിമാനത്തിൽ വന്ന് നടത്തിയ സീതാ അപഹരണവും, തുടർന്ന് ഉണ്ടായ ലങ്കാ യുദ്ധവും, രാമന്റെ അയോദ്ധ്യയിലേക്ക് ഉള്ള തിരിച്ച് വരവും ഒക്കെ കേട്ട് മനസ്സിലാക്കി.

അമ്മ അവനോട് രാമായണം വിവരിക്കുമ്പോൾ ആ കുഞ്ഞുമനസ്സിൽ ചില ചോദ്യങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. പായസം കഴിച്ചാൽ കുട്ടികൾ ഉണ്ടാകാം എന്നതും, ആ കാലത്ത് വിമാനം ഉണ്ടായിരിന്നു എന്നതും, ഒരാൾക്ക് പത്ത് തല ഉണ്ടാകാം എന്നതും ഒക്കെ അവനു പുതിയ അറിവ് ആയിരിന്നു.

എന്നാൽ അവന്റെ മനസ്സിൽ ഏറ്റവും ഉച്ചത്തിൽ ഉയർന്ന ചോദ്യം യുദ്ധം ചെയ്ത് സീതയെ മോചിപ്പിച്ചു സ്വന്തം നാട്ടിൽ തിരിച്ചത്തെത്തിയ ശ്രീരാമൻ എന്തുകൊണ്ട് സീതയെ ഉപേക്ഷിച്ചു എന്നാണ്. എന്നാൽ അവന്റെ ഈ സംശയം ഒരു ചോദ്യം ആയി പരിണാമപ്പെട്ടില്ല. ഉത്തമപുരുഷൻ ആയ ശ്രീരാമനെ ചോദ്യം ചെയ്യാൻ 5 വയസ്സ് കാരനായ അവൻ ആരാണ്.

കഥയിൽ ചോദ്യമില്ല. സംശയത്തിന് ശബ്ദവുമില്ല. ശബ്ദം നാമജപത്തിനു മാത്രം ആണല്ലോ.

ജയ് ശ്രീറാം!

(തുടരും)

Comments

Post a Comment